Increase in fever patients in Varkala, Thiruvananthapuram

No comments :
വര്‍ക്കലയിലും സമീപപ്രദേശങ്ങളിലും പനി ബാധിച്ച് ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. താലൂക്കാശുപത്രിയിലും പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും സ്വകാര്യ ആശുപത്രികളിലും കഴിഞ്ഞ രണ്ടാഴ്ചയായി പനിക്കാരുടെ തിരക്കാണ്. വൈറല്‍ പനിയാണ് പടര്‍ന്നുപിടിക്കുന്നത്. കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ പനി ബാധിച്ച് ചികിത്സ തേടുന്നു. ഇടവിട്ട് മഴപെയ്യുന്നതുകാരണം വെള്ളം കെട്ടിനിന്ന് കൊതുകുകളുടെ പ്രജനനകേന്ദങ്ങള്‍ പെരുകുന്നത് ഡെങ്കിപ്പനി പടര്‍ന്നുപിടിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. പനിബാധിതര്‍ക്ക് നല്ല ശരീരവേദനയും അനുഭവപ്പെടുന്നുണ്ട്. ചുമ, ശ്വാസതടസ്സം, വിമ്മിട്ടം എന്നിവയും കണ്ടുവരുന്നു. പനി വന്നാല്‍ പൂര്‍ണമായി മാറാന്‍ ഒരാഴ്ചയെങ്കിലും വേണം. ആന്റിബയോട്ടിക് നല്‍കാതെ പനി മാറാത്ത സ്ഥിതിയാണുള്ളത്. ധാരാളം വെള്ളം കുടിക്കുകയും നല്ല വിശ്രമവുമുണ്ടെങ്കില്‍ മാത്രമേ പനി നിയന്ത്രിക്കാന്‍ കഴിയൂവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
പനി കൂടിയതോടെ ആശുപത്രികളില്‍ ഒ.പി.യുടെ എണ്ണവും വര്‍ധിച്ചു. വര്‍ക്കല താലൂക്കാശുപത്രിയില്‍ ശരാശരി 1200 ഒ.പി.യുണ്ടായിരുന്നത് 1500 ആയി ഉയര്‍ന്നിട്ടുണ്ട്. ഡെങ്കിപ്പനി ഇനിയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എച്ച് വണ്‍ എന്‍ വണ്‍ രോഗലക്ഷണങ്ങളുമായി എത്തുന്നവരുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.സജീവ് പറഞ്ഞു. ചെമ്മരുതി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ഒ.പി. 200ല്‍നിന്ന് 300 ആയി ഉയര്‍ന്നു. മറ്റ് പി.എച്ച്.സി.കളിലും ഇതേ അവസ്ഥയാണ്. എല്ലാ ആശുപത്രികള്‍ക്കുമുന്നിലും രാവിലെ പനിക്ക് ചികിത്സ തേടിയെത്തുന്നവരുടെ നീണ്ട നിര കാണാം. വൈറല്‍പ്പനി പടര്‍ന്നതോടെ സാധാരണക്കാരുടെ തൊഴില്‍ദിനങ്ങള്‍ നഷ്ടമാകുന്നു. ഒരാഴ്ചയോളം നീളുന്ന പനി കാരണം ജോലിക്ക് പോകാനാകാതെ കൂലിപ്പണിക്കാരുടെ ജീവിതം ദുരിതപൂര്‍ണമായിട്ടുണ്ട്. മിക്കയിടത്തും മഴക്കാലപൂര്‍വ ശുചീകരണങ്ങള്‍ ഫലപ്രദമാകാത്തതും വൈറല്‍പ്പനി പടരാന്‍ കാരണമായിട്ടുണ്ട്.
 ( Source: Mathrubhumi )

No comments :

Post a Comment