കഞ്ചാവ് വില്‌പനക്കാരന്‍ അറസ്റ്റില്‍

വര്‍ക്കല: പാപനാശം കേന്ദ്രീകരിച്ച് വന്‍തോതില്‍ കഞ്ചാവ് വില്പന നടത്തിവന്നയാളെ വര്‍ക്കല സി.ഐ. എസ്.ഷാജിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. ഇടവ തെക്കേവിള വീട്ടില്‍ അശോകന്‍(56)ആണ് അറസ്റ്റിലായത്.ഇയാളില്‍ നിന്ന് 20 പൊതി കഞ്ചാവും 9000 രൂപയും പിടികൂടി. പാപനാശത്തെ ചെറുകിടകച്ചവടക്കാര്‍ക്ക് കഞ്ചാവെത്തിച്ചിരുന്നത് ഇയാളാണെന്ന് പോലീസ് പറഞ്ഞു.

ഇടുക്കി, വയനാട് എന്നിവിടങ്ങളില്‍ നിന്നാണ് ഇയാള്‍ കഞ്ചാവെത്തിച്ചിരുന്നത്. ഇടവ റെയില്‍വേ ഗേറ്റിന് സമീപം കേന്ദ്രീകരിച്ചാണ് വില്പന നടത്തിവന്നത്. ഈ വര്‍ഷം മാര്‍ച്ച് 2ന് 150 ഗ്രാം കഞ്ചാവും 23,000 രൂപയുമായി ഇയാളെ അയിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ജയിലില്‍ നിന്നിറങ്ങി കച്ചവടം നടത്തവേയാണ് വീണ്ടും അറസ്റ്റിലായത്. 2009ലും 2011ലും എകൈ്‌സസും ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പാപനാശത്ത് കഞ്ചാവ് കച്ചവടം നടത്തിവന്ന രണ്ടുപേരെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വര്‍ക്കല എസ്.ഐ. ജെ.എസ്.പ്രവീണ്‍, അയിരൂര്‍ എസ്.ഐ. വി.എസ്.പ്രശാന്ത്, എ.എസ്.ഐ.മാരായ അനില്‍കുമാര്‍, ദെറാജുദ്ദീന്‍, ഉണ്ണികൃഷ്ണന്‍, ശ്രീജിത്ത് എന്നിവരുള്‍പ്പെട്ട സംഘമാണ് അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.